ട്രാഫിക് ചെലാൻ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ്
വാഹന ഉടമകൾക്ക് കിട്ടിയ ചെലാനുകൾ ശരിയായിട്ടുള്ളതാണെന്നറിയാൻ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം: ട്രാഫിക് ചെലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ ജാഗ്രതാ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവരാണ് ഇത്തരം മെസ്സേജുകൾ വാഹന ഉടമകൾക്ക് അയക്കുന്നത് . ഇവരുടെ കെണികളിൽ പെടാതിരിക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരിശോധിച്ചതിനു ശേഷം പിഴ അടയ്ക്കാൻ വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. രാജ്യത്ത് ട്രാഫിക് ചെലാനുകൾ തയ്യാറാക്കുന്നതും പിഴ ഈടാക്കുന്നതും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ്. നിങ്ങളുടെ
. വാഹനത്തിന് എന്തെങ്കിലും രീതിയിലുള്ള പിഴ നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക. ഔദ്യോഗിക വെബ്‌സൈറ്റ്: echallan.parivahan.gov.in.
. രാജ്യത്ത് എവിടെ വെച്ച് നിങ്ങളുടെ വാഹനത്തിന് ചെലാൻ ലഭിച്ചിട്ടുണ്ടെങ്കിലും ഈ വെബ്‌സൈറ്റിൽ വാഹന നമ്പറോ ചെലാൻ നമ്പറോ നൽകിയാൽ അതിന്റെവിശദാംശങ്ങൾ അറിയാനും സുരക്ഷിതമായി പണം അടയ്ക്കാനും സാധിക്കും. ഓൺലൈൻ വഴി സ്വയം പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളോ മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങളോ വഴി പിഴ അടയ്ക്കാവുന്നതാണ്.
. കോടതി നടപടികളിലേക്ക് മാറ്റിയിട്ടുള്ള ചെലാനുകളുടെ കാര്യത്തിൽ, ചെലാൻ നൽകിയ ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്. പൊലീസിന്‍റെയോ മോട്ടോർ വാഹനവകുപ്പിന്‍റെയോ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത/ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു.

