അർജന്റൈൻ തിരിച്ചുവരവ്; മെസി അവതരിച്ചു, മെക്സിക്കോ തകർന്നു
ഗോൾ നേടിയത് ലയണൽ മെസ്സിയും എൻസോ ഫെർണാണ്ടസും

ദോഹ: ഒരേയൊരു മനുഷ്യൻ...ലയണൽ ആന്ദ്രെസ് മെസ്സി. ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തലച്ചെത്തിയ മെക്സിക്കൻ തിരമാലകൾക്ക് മുകളിൽ അയാൾ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങൾ ചിതറിക്കിടന്ന അതേ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന ഇതാ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഉറച്ചുനിന്ന മെക്സിക്കൻ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും മുന്നോട്ട് .
തപ്പിതടഞ്ഞും ആശങ്ക ഉണർത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റിൽ മെസ്സി നേടിയ ട്രേഡ് മാർക്ക് ഗോളിൽ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോൾ. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് തീതുപ്പുന്നൊരു അംഗുലർ ഷോട്ടിലൂടെ വിജയം അറക്കുട്ടുറപ്പിച്ച് വല കുലുക്കി. സൗദി, അർജന്റീനയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളിന്റെ കാർബൺ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതു മൂലയിൽ നിന്നുള്ള എൻസോയുടെ അളന്നു മുറിച്ച വോളി. ഗോളി ഒച്ചോവയുടെ പറക്കും കൈകൾക്ക് എത്തിപ്പിടിക്കാൻ ആവുന്നതിലും അപ്പുറത്ത്. പറന്നു ചെന്ന് വലയിൽ. പുറത്താകാത്തിരിക്കാൻ ജയം അനിവാര്യം ആയിരുന്ന അർജന്റീനയ്ക്ക് ഇപ്പൊൾ പോളണ്ടിന് പിറകിൽ സൗദിക്കൊപ്പം മൂന്ന് പോയന്റായി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്. 16-ാം മിനിറ്റിൽ അർജന്റീന താരം മാർകോസ് അക്യുനയെ ഫൗൾ ചെയ്തതിന് മെക്സിക്കോയുടെ നെസ്റ്റർ അറൗജോയ്ക്കു നേരെ റഫറി യെല്ലോ കാർഡ് ഉയർത്തി. ആദ്യ 26 മിനിറ്റിൽ അർജന്റീന പൊസഷൻ പിടിച്ചു കളിച്ചെങ്കിലും മെക്സിക്കോ ഗോൾ പോസ്റ്റിലേക്കു ഷോട്ടുകളൊന്നും ഉതിർക്കാൻ സാധിച്ചില്ല. 34-ാം മിനിറ്റിൽ അർജന്റീന താരം ഡി പോളിനെ അലെക്സിസ് വേഗ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിയുടെ ഷോട്ട് മെക്സിക്കോ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും ഗോളി ഗില്ലർമോ ഓച്ചോവ തട്ടിമാറ്റി. അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസുമായി കൂട്ടിയിടിച്ച് ഒച്ചോവ ഗ്രൗണ്ടിൽ വീണു.