വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ മുട്ടുകുത്തിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന്
കൊമ്പന്മാർക്കായി വലകുലുക്കിയത് പ്രതിരോധതാരം സന്ദീപ് സിങ്

കൊച്ചി: ഒഡിഷയ്‌ക്കെതിരേ എവേ മത്സരത്തില്‍ നേരിട്ട തോല്‍വിയ്ക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കി ബ്ലാസ്റ്റേഴ്‌സിന്റെ മധുരപ്രതികാരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയെ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട മുട്ടുകുത്തിച്ചത്. പ്രതിരോധതാരം സന്ദീപ് സിങ്ങാണ് കൊമ്പന്മാർക്കായി വലകുലുക്കിയത്. തുടർച്ചയായ ഏഴാം മത്സര വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്.
മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളാവാതെ മാറിയത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. റെയ്‌നിയറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍ലൈനിന്റെ അരികില്‍ വീണ് പുറത്തേക്ക് പോവുകയായിരുന്നു. തുടക്കത്തില്‍ പാസുകള്‍ നല്‍കാനും പന്ത് കാലിലൊതുക്കാനും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പാടുപെട്ടു.
10-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നി പന്തുമായി മുന്നേറി ഡയമന്റക്കോസിന് പാസ് സമ്മാനിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബോക്സിനു വെളിയിലേക്കായി. 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലിനും ഒഡിഷയുടെ നന്ദകുമാര്‍ ശേഖറിനും 35-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിങ്ങിനും 43-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലെസ്‌കോവിച്ചിനും 45-ാ൦ മിനിറ്റില്‍ രാഹുലിനും റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര ആദ്യ പകുതിയില്‍ തീര്‍ത്തും നിറംമങ്ങി. എന്നാൽ കളിയുടെ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കുകയായിരുന്നു. ഉറച്ച രണ്ടിലേറെ അവസരങ്ങള്‍ സഹല്‍ അബ്ദുള്‍ സമദ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. 66-ാം മിനിറ്റില്‍ ഡയമന്റക്കോസിന് ലഭിച്ച തുറന്ന അവസരവും ലക്ഷ്യത്തിലെത്തിയില്ല. 71-ാം മിനിറ്റില്‍ പകരക്കാരനായി വന്ന നിഹാല്‍ സുരേഷിന് ലഭിച്ച അവസരവും പാഴാവുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച അമരീന്ദറിന്റെ കാലില്‍ നിന്ന് പന്ത് വഴുതിപ്പോകുകയായിരുന്നു.
84-ാം മിനിറ്റില്‍ ലൂണയുടെ ഫ്രീകിക്ക് പാസ് സ്വീകരിച്ച് മുന്നേറിയ ജെസ്സെല്‍ ഉത്തിർത്ത ഷോട്ടും പോസ്റ്റിലിടിച്ച് തെറിച്ചു. എന്നാല്‍ 86-ാം മിനിറ്റില്‍ ഒഡിഷുടെ സമനിലപ്പൂട്ടുപൊളിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ലീഡെടുത്തു. സന്ദീപ് സിങ്ങാണ് മഞ്ഞപ്പടയുടെ രക്ഷകനായത്. പകരക്കാരനായി വന്ന ബ്രൈസ് മിറാന്‍ഡയുടെ ക്രോസ് തടയുന്നതില്‍ അമരീന്ദറിന് പിഴച്ചപ്പോൾ പന്ത് നേരെയെത്തിയത് സന്ദീപിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്തടിച്ചുകയറ്റുകയായിരുന്നു.