സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്; 21 വയസുകാരിയെ അണ്ടർ 19 ൽ മത്സരിപ്പിച്ചെന്ന് ആരോപണം
ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് പ്രവേശനം നല്‍കിയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം. 21 വയസുളള പെണ്‍കുട്ടിയെ സീനിയര്‍ വിഭാഗത്തില്‍ മത്സരിപ്പിച്ചുവെന്നാണ് ആരോപണം. 100 മീറ്ററിലും 200 മീറ്ററിലും വെളളി മെഡല്‍ നേടിയ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യായയ്‌ക്കെതിരെയാണ് പ്രായത്തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസാണ്. എന്നാല്‍ ജ്യോതി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെയാണ് 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് മൂന്നും നാലും സ്ഥാനത്ത് എത്തിയ കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്.എന്നാല്‍, ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് സ്കൂളിൽ പ്രവേശനം നല്‍കിയതെന്നാണ് പുല്ലൂരാംപാറ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
'കുട്ടിയുടെ ആധാര്‍ കാര്‍ഡ് വെച്ചാണ് സ്‌കൂളില്‍ അഡ്മിഷന്‍ കൊടുത്തത്. എഎഫ്‌ഐ (അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) വെബ്‌സൈറ്റില്‍ ആര്‍ക്കുവേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. കുട്ടിയെയും കോച്ചിനെയും വിശ്വസിച്ചു. 2007-ലാണ് കുട്ടി ജനിച്ചതെന്നാണ് പറഞ്ഞത്. ആധാര്‍ കാര്‍ഡ് ഹാജരാക്കിയിട്ടുണ്ട്' എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

