നെഹ്റുട്രോഫി വള്ളംകളി അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ ജേതാക്കളായി
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72 മത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ ഒന്നാം സ്ഥാനവും പുന്നമട ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും നേടി
ആലപ്പുഴ : പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ആവേശകരമായ ഫോട്ടോ ഫിനിഷിലൂടെ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ വിജയികളായി. നാല് മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കന്നി പോരാട്ടത്തിൽ തന്നെ അരോമ കിരീടത്തിൽ മുത്തമിട്ടത്.
ഫൈനൽ മത്സരത്തിൽ മൂന്നാം ട്രാക്കിലാണ് അരോമ മത്സരിച്ചത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 4:23.448 മിനിറ്റിൽ രണ്ടാം സ്ഥാനവും, യു ബി സി കൈനഗരിയുടെ വീയപുരം ചുണ്ടൻ 4:23.770 മിനിറ്റിൽ മൂന്നാം സ്ഥാനവും നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ 4:24.015 മിനിറ്റിൽ നാലാം സ്ഥാനത്തുമെത്തി
കലാശപ്പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ട്രാക്കിൽ അരങ്ങേറിയത്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മാത്രം തീരുമാനിക്കപ്പെട്ട മത്സരഫലത്തിനൊടുവിലാണ് അരോമ ബോട്ട് ക്ലബ്ബ് ജലരാജാക്കന്മാരായത്.

