ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ തിക്കും തിരക്കും; ആശങ്ക അറിയിച്ച് ശാസ്ത്രലോകം
ഈ വർഷത്തെ കണക്കനുസരിച്ച് ഭൂമിക്ക് ചുറ്റും 11700 സജീവ ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ട്.

ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നതായുള്ള മുന്നറിയിപ്പ് നൽകി ഗവേഷകർ. ഈ വർഷത്തെ കണക്കനുസരിച്ച് ഭൂമിക്ക് ചുറ്റും 11700 സജീവ ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ട്. എന്നാൽ പ്രവർത്തനരഹിതമായതോ ഡീക്കമ്മീഷൻ ചെയ്തതോ ആയ ഉപഗ്രഹങ്ങളുടെ എണ്ണം 14900 ന് അടുത്തായി എന്നതും എടുത്ത് പറയേണ്ടതാണ്. കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം വർധിക്കുന്നു എന്നും ഇത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും, മലിനീകരണ ത്തിനും കാരണമാകുമെന്ന ആശങ്കയും ഗവേഷകർ ഉന്നയിക്കുന്നുണ്ട്.
പഴകിയ ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും കൂട്ടിയിടിച്ചുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങള്‍ക്കും സഞ്ചാരികള്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. കൂട്ടിയിടികള്‍ ചില ഭ്രമണപഥങ്ങളെ ഉപയോഗശൂന്യമാക്കിയേക്കാം എന്നും, തിളക്കമുള്ളതായ ഉപഗ്രഹങ്ങള്‍ ദൂരദര്‍ശിനികള്‍ക്കും നക്ഷത്ര നിരീക്ഷണത്തിനും തടസ്സമുണ്ടാക്കുകയും ചെയ്യും എന്നതും അപകടത്തിനുള്ള മറ്റൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബഹിരാകാശത്തെ ആകെ സജീവ ഉപഗ്രഹങ്ങളുടെ അറുപത് ശതമാനവും സ്പേസ് എക്സ് പോലെയുള്ള സ്വകാര്യ ബഹിരാകാശ കമ്പനികളുടേതാണ്. ഇത് കൂടാതെ, ആമസോണ്‍ (പ്രോജക്റ്റ് കുയിപ്പര്‍), വണ്‍വെബ്, ചൈനീസ് കമ്പനികള്‍ എന്നിവയെല്ലാം ബഹിരാകാശത്ത് കൂടുതൽ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഉപഗ്രഹങ്ങളുടെ എണ്ണം ഇനിയും വർധിക്കാമെന്നും ഇത് വെറും തുടക്കം മാത്രമാണെ ന്നും വൈകാതെ ഇത് ഒരു ലക്ഷം കടക്കുമെന്നും ഗവേഷകരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇന്റർനെറ്റ് വാർത്താവിനിമയ സേവനങ്ങൾക്കായി ആഗോളതരത്തിൽ രൂപകല്പന ചെയ്ത ഉപഗ്രഹങ്ങളുടെ വളർച്ചയാണ് എണ്ണം ഉയരാൻ ഉള്ള കാരണം. അന്താരാഷ്ട്ര ബഹിരാകാശ നിയമങ്ങൾ വരുന്നതോടെ ഉപഗ്രഹ വിക്ഷേപണത്തിൽ നിയന്ത്രണം ആവശ്യമായി വരുമെന്ന് കനേഡിയന്‍ ശാസ്ത്രജ്ഞനായ ആരോണ്‍ ബോളി പറയുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച ബഹിരാകാശത്തിനും ഭൂമിക്കും ദോഷകരമായി മാറാതിരിക്കാനുള്ള ജാഗ്രതയും സഹകരണവും ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.