രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്; ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സർവേ റിപ്പോർട്ട് പുറത്ത്
മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ദില്ലി: രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തിൽ നാലിലൊന്ന് കുറവുണ്ടായതായി ആദ്യമായി ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സർവേയിൽ കണ്ടെത്തി. വനനശീകരണവും മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അഖിലേന്ത്യാ ആന കണക്കെടുപ്പ് റിപ്പോർട്ട് പ്രകാരം കാട്ടാനകളുടെ എണ്ണം 22,446 ആയി കുറഞ്ഞു .
2017ൽ ഇത് ഏകദേശം 29,964 ആയിരുന്നു. ഇത് 25 ശതമാനം കുറവാണ് കണ്ടെത്തിയിരിക്കുന്നത്. 2021ൽ സർവ്വേ ആരംഭിച്ച് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് സർക്കാർ വളരെക്കാലമായി വൈകിപ്പിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. സങ്കീർണ്ണമായ ജനിതക വിശകലനവും ഡാറ്റാ സാമ്പിളുകളും ഉൾപ്പെട്ടതാണ് കാലതാമസത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ വ്യകത്മാക്കിയത്.
കർണാടകയാണ് ഏറ്റവും കൂടുതൽ ആനകളെ ആവാസ കേന്ദ്രമായി തുടരുന്ന സംസ്ഥാനം. തൊട്ടുപിറകെ അസം 4,159, തമിഴ്‌നാട് 3,136, കേരളം 2,785, ഉത്തരാഖണ്ഡ് 1,792 ആനകളുമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്. മേഖലാടിസ്ഥാനത്തിൽ, 11,934 ആനകളുമായി പശ്ചിമഘട്ടത്തി ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള പ്രദേശം. 6,500-ലധികം ആനകൾക്ക് ആവാസം നൽകുന്ന അസം, ബ്രഹ്മപുത്ര വെള്ളപ്പൊക്ക സമതലങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ആനകളുടെ മറ്റൊരു പ്രധാന ജനവാസ കേന്ദ്രം.
ആദ്യ ഘട്ടത്തിൽ, വിപുലമായ കാൽനട സർവേകളിൽ ആനകളുടെ സാന്നിധ്യം രേഖപ്പെടുത്താൻ വനം സംഘങ്ങൾ എം-സ്ട്രൈപ്സ് ആപ്പാണ് ഉപയോഗിച്ചത്. രണ്ടാം ഘട്ടത്തിൽ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് ആവാസവ്യവസ്ഥയുടെ ഗുണനിലവാരവും മനുഷ്യന്റെ കാൽപ്പാടുകളും വിലയിരുത്തി. ലോകത്തിലെ ശേഷിക്കുന്ന ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ആവാസ വ്യവസ്ഥയുടെ നഷ്ടം, വിഘടിപ്പിക്കൽ, വർദ്ധിച്ചുവരുന്ന മനുഷ്യരും-ആനകളും തമ്മിലുള്ള സംഘർഷം എന്നിവയാണ് ആനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുന്നത്.